ഫുട്ബോൾ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ആരാധകർ സ്ഥാപിച്ച ഫ്‌ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. അപൂർവം ചില ഇടങ്ങളിൽ മാത്രമാണ് ഫ്ലക്സുകൾ അഴിച്ചുമാറ്റിയിട്ടുള്ളത്.
ഇതോടെ പൊതുസ്ഥലങ്ങളിൽ മാസങ്ങളായി നിലകൊള്ളുന്ന ഫ്ലക്സുകളുടെ ഭാവി വീണ്ടും ചർച്ചയാവുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും ബാനറുകളും കൊടിതോരണങ്ങളും നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്ക് പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ലോകകപ്പ് കാലത്ത് അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങി വിവിധ ടീമുകളുടെ ഭീമൻ ഫ്‌ലക്‌സുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളും കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ആരാധക കൂട്ടായ്മകൾ ഇതിനായി വലിയ തുകയാണ് ചെലവഴിച്ചത്. എന്നാൽ ഫൈനൽ കഴിഞ്ഞിട്ടും ഭൂരിഭാഗം ഫ്ലക്സുകളും ഇപ്പോഴും അതേപടി തുടരുകയാണ്.
ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്ളക്സ് ബോർഡുകൾ നീക്കിയില്ല


