പയ്യന്നൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കുട്ടിയുടെ മാതാപിതാക്കളായ സുരാജിന്റെയും വിജിഷയുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചികിത്സയ്ക്കിടെ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും അതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായി വിവരമുണ്ട്.
കളിക്കുന്നതിനിടെ ചുണ്ടിനും താടിക്കുമേറ്റ ചെറിയ പരിക്കിനെ തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവിൽ തുന്നൽ ഇടുന്നതിനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമാവുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തിട്ടുണ്ട്. അനസ്തീഷ്യ നൽകുന്നതിന് മുൻപ് ആവശ്യമായ പരിശോധനകളും മുൻകരുതലുകളും സ്വീകരിച്ചില്ലെന്നും ചികിത്സാ നടപടികളിൽ ഗുരുതര വീഴ്ച ഉണ്ടായെന്നും മാതാപിതാക്കൾ ആരോപിച്ചു.
അതേസമയം, ചികിത്സയിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ചികിത്സ നൽകിയതെന്നും കുട്ടിക്ക് അപ്രതീക്ഷിതമായ ഹൃദയസ്തംഭനം സംഭവിച്ചതാകാമെന്നുമാണ് ആശുപത്രിയുടെ നിലപാട്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ചികിത്സാ രേഖകൾ, വിദഗ്ധരുടെ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചികിത്സാപ്പിഴവുണ്ടായോ എന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തുക. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമാകും തുടർ നിയമനടപടികൾ സ്വീകരിക്കുക.


