തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്യൂ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മർദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പൊലീസ് ഉപദേഷ്ടാവുമായി മന്ത്രി ചർച്ച നടത്തി. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. നിയമോപദേശം ലഭിച്ചാൽ പിന്നാലെ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് മന്ത്രിക്ക് കൈമാറും. കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ഇടപെട്ടതായി എസ്ഐടി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
എഡിജിപിയുടെ ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാർക്കും അട്ടിമറിയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഉദ്യോഗസ്ഥന്മാർക്കെതിരെയും നടപടിക്ക് ഡിജിപി ശുപാർശ ചെയ്യും.കേസ് അട്ടിമറിക്കാൻ എംആർ അജിത് കുമാർ ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ റിപ്പോർട്ട്. ആദ്യഘട്ടത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ട്.
ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പൊലീസ് ക്ലബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാർ പറഞ്ഞതായും മൊഴിയുണ്ട്.
എം ആർ അജിത് കുമാർ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും അദ്ദേഹം മൊഴി നൽകി. ഇത് തെളിയിക്കാനുള്ള മെഡിക്കൽ റിപ്പോർട്ടും എസ്പെഐ സമർപ്പിച്ചിരുന്നു.
നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി


