തൃക്കരിപ്പൂർ: വർഷങ്ങളായി ഭിന്നശേഷിക്കാരനായ മകനെയും ചേർത്ത് കാലിത്തൊഴുത്ത് പുതുക്കിയ ചെറിയ കുടിലിൽ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ സഹിച്ചുകഴിയുന്ന ഈയ്യക്കാട്ടെ പുഷ്പ യു.കെയ്ക്ക് ഇനി പ്രതീക്ഷയുടെ പുതിയ പുലരി. സ്വന്തം വീടെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിലാണ് ഈ അമ്മയും മകനും.
ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി സമിതിയും സംയുക്തമായി നടപ്പാക്കുന്ന “തല ചായ്ക്കാനൊരിടം” പദ്ധതിയിലൂടെയാണ് പുഷ്പയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആറു ലക്ഷം രൂപ ഉപയോഗിച്ചാണ് ഭവനനിർമാണം പൂർത്തിയാക്കുക.
പുതിയ ജീവിതത്തിന്റെ അടിത്തറ കുറിച്ചുകൊണ്ട് വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് ഇന്ന് നടന്നു. വർഷങ്ങളുടെ ദുരിതജീവിതത്തിന് ആശ്വാസമേകുന്ന ഈ പദ്ധതി, പുഷ്പയ്ക്കും മകനും സുരക്ഷിതമായ ഒരു ഭാവിയിലേക്കുള്ള ആദ്യ ചുവടുവെയ്പായി മാറുകയാണ്.
ചടങ്ങിൽ സേവാഭാരതി ജില്ലാ സെക്രട്ടറി സംഗീത വിജയൻ, തൃക്കരിപ്പൂർ സേവാഭാരതി പ്രസിഡന്റ് സതീശൻ കെ., സെക്രട്ടറി രാജൻ പി.വി., ട്രഷറർ രാജൻ കെ., രൂപേഷ് ഭവിത് കെ., രജീഷ് പി.യു.കെ., പുഷ്പ ഭവന നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ സജിത്ത് എം., അനീഷ് എം.വി., രജിത്ത് എം., തമ്പാൻ എം., ചന്ദ്രൻ യു.കെ. എന്നിവർ പങ്കെടുത്തു.
“സ്വന്തമായി ഒരു വീടെന്ന സ്വപ്നം പലർക്കും സാധാരണമായിരിക്കാം; എന്നാൽ പുഷ്പയ്ക്കും മകനും അത് വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും പ്രതീക്ഷയുടെയും സാക്ഷാത്കാരമാണ്.
കുടിലിൽ നിന്ന് സ്വന്തം വീട്ടിലേക്ക്; പുഷ്പയുടെയും മകന്റെയും സ്വപ്നത്തിന് ചിറകുകൾ


