പി. എം ശ്രീ പദ്ധതി; നിയമസഭയില്‍ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാന്‍ കൂട്ടാക്കാതിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍, ധാരണപത്ര പ്രകാരം പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും വാദിച്ചു. പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ വല്ലാത്ത ഒത്തുകളി നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഭരണത്തില്‍ ഇരിക്കെ എന്തു കൊണ്ട് കരാറില്‍ ഒപ്പിട്ടുവെന്ന് വ്യക്തം ആക്കാന്‍ പ്രതിപക്ഷവും തയാറായില്ല.
പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സഭാ തലത്തില്‍ എത്തിയപോഴും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഒരു കുറവുമില്ല. ധാരണപത്രത്തില്‍ ഒപ്പുവെച്ച എല്‍ഡിഎഫ് നടപടിയാണ് സംസ്ഥാനത്തെ കുരുക്കിലാക്കിയത് എന്നാണ് സര്‍ക്കാര്‍ നിലപാട്. ധാരണ പത്രത്തിന് നിയമ സാധുത ഇല്ലെന്ന് വാദമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷം ഉന്നയിച്ചത്.യുഡിഎഫ് സര്‍ക്കാര്‍ പി എം ശ്രീയുടെ അംബാസിഡറായി മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.
പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിക്കുകയാണെന്നും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നുമാണ് സര്‍ക്കാരിന്റെ ഉറപ്പ്. പി എം ശ്രീ പദ്ധതി ബിജെപി അജണ്ടയാണ്.സര്‍ക്കാര്‍ അതില്‍ കീഴടങ്ങുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
നിയമസഭയിലെ സംവാദം കഴിയുമ്പോഴും എന്തുകൊണ്ട് പിഎം ശ്രീ പദ്ധതി ഒപ്പുവെച്ചു എന്ന് വ്യക്തമാക്കാന്‍ ഇടതുപക്ഷമോ , പ്രതിപക്ഷത്ത് ഇരിക്കെ എതിര്‍ത്ത പദ്ധതി നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കാന്‍ യുഡിഎഫോ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പി.എം ശ്രീ പദ്ധതി സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി ഇന്ന് ചേരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top