കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു, ഗൺമാനെ അടിച്ചു; എഫ്ഐആർ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്ന് എഫ്ഐആർ.
‘കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാനെയും അക്രമിച്ചതായാണ് എഫ്ഐആർ. മന്ത്രിയുടെ ഗൺമാൻ എം എസ് അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്.
മന്ത്രി വീണാ ജോർജും പരാതിക്കാരനായ ഗൺമാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്‌സ്പ്രസിൽ പോകുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ എൻട്രൻസിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെഎസ്യു പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചുവെന്നാണ് എഫ്ഐറിൽ പറയുന്നത്. തടയാൻ ശ്രമിച്ച ഗൺമാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.ആക്രമണത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്റ് അടക്കം അഞ്ച് പേരെയാണ് റിമാൻഡ് ചെയ്തത്. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് റിമാൻഡിലായത്. ഇന്നലെ രാത്രിയാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി ഡിജിപി റവാഡ ചന്ദ്രശേഖറാണ് അറിയിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മന്ത്രിയെ പരിയാരത്തേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യപകമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്. കണ്ണൂരിൽ ഡിസിസി ഓഫീസിനു നേരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ വ്യാപകമായി രാഷ്ട്രീയസംഘർഷമുണ്ടായി.കണ്ണൂർ കൊടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. കോടിയേരി കല്ലിൽ താഴെയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഫയർഫോഴ്സ് എത്തി തീയണച്ചു. പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്നാണ് കോൺഗ്രസ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top