തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും മോഷണം പോയത് 100
കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ. സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിൽ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലീസ് ശേഖരിച്ചു. പുറത്തുനിന്ന് എത്തിയവരെ ചോദ്യം ചെയ്‌തിട്ടും പ്രതികളുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചന. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്നലെയായിരുന്നു സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. 1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്‌ടമായത്. രണ്ട് കോടിയോളം വിലമതിക്കുന്ന ആനക്കൊമ്പുകളാണ് ഇവ. കനത്ത സുരക്ഷയുടെ നടുവിൽ നിന്നാണ് ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ മോഷണം പോയത്.
ബുധനാഴ്ച്ച ക്യാമ്പിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ പുറത്തുനിന്നും ആളുകൾ പങ്കെടുത്തിരുന്നു. 18 പേരായിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ പുറത്തുനിന്നും എത്തിയത്.
പാങ്ങോട് സൈനിക ക്യാമ്പിലെ മോഷണം; നഷ്‌ടമായത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ, കള്ളൻ ക്യാമ്പിൽ തന്നെ?


