
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ കൊലപ്പെടുത്തിയത് ക്രൂരമായി. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാൾ ശ്രമം നടത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു നേമം കല്ലിയൂരിൽ അതിദാരുണമായ കൊലപാതകം നടന്നത്. മുൻ സൈനികൻ കൂടിയായ അജയകുമാറാണ് അമ്മ വിജയകുമാരിയെ കൊലപ്പെടുത്തിയത്.
മദ്യത്തിന് അടിമയായിരുന്നു അജയകുമാർ. മദ്യമുക്തി കേന്ദ്രത്തിൽ ഇയാളെ പലതവണകളിലായി പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ മദ്യപാനം തുടർന്നു. മദ്യപാനത്തെ ചൊല്ലി അജയകുമാറും വിജയകുമാരിയും തമ്മിൽ സ്ഥിരം തർക്കമുണ്ടായിരുന്നു. ഇത്തരത്തിലുള്ള തർക്കമാണ് അരുംകൊലയിൽ കലാശിച്ചത്. ഇന്നലെ രാത്രി അജയകുമാർ ഒരു കുപ്പി മദ്യം കുടിച്ച് തീർത്തിരുന്നു. മറ്റൊരു കുപ്പി കൂടി കുടിക്കാൻ തുടങ്ങിയതോടെ വിജയകുമാരി തടഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അജയകുമാർ വിജയകുമാരിയെ ആക്രമിക്കാൻ തുനിയുകയും ചെയ്തു. ഭയന്ന വിജയകുമാരി വീട്ടിൽ നിന്ന് ഇറങ്ങിയോടി. കിണറിൻ്റെ ഭാഗത്തുവെച്ചാണ് ആക്രമിച്ചത്.നിലത്തുവീണ വിജയകുമാരിയുടെ കൈഞരമ്പ് അജയകുമാർ ആദ്യം മുറിച്ചു. പിന്നാലെ കഴുത്തറുത്തു. നിലവിളി കേട്ട് സമീപവാസികൾ നേമം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നേമം പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു. വിജയകുമാരി കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. നേമത്ത് ഓട്ടോ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച കേസിലെ പ്രതിയാണ് അജയകുമാർ.



