
കണ്ണൂർ: ആർ.ടി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ് ഏജൻ്റുമാരുടെ കൈവശം ഉദ്യോഗസ്ഥർക്ക് നൽകാനായി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 67,500 രൂപ വിജിലൻസ് പിടികൂടി.ഒരു ഏജന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് 2400 രൂപ ഗൂഗിൾ പേ വഴി അയച്ചു കൊടുത്തതിന്റെ സ്ക്രീൻ ഷോട്ടും ശബ്ദ സന്ദേശവും വിജിലൻസ് കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 12.30 മണിക്ക് ആരംഭിച്ച് മിന്നൽ പരിശോധന വൈകിട്ട് 5.15 നാണ് അവസാനിച്ചത്.വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ ആർ ടി ഓഫീസിന് പുറത്ത് തമ്പടിക്കുന്ന ഏജൻ്റുമാർ സമീപിച്ച് പണം വാങ്ങി സേവനങ്ങൾ നടത്തി കൊടുക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും കണ്ടെത്തി.
ആർ ടി ഓഫീസിന് പുറത്ത് പൊതുജനങ്ങളെ സഹായിക്കുന്നതിനായുള്ള കിയോസ്ക് കൗണ്ടറിന് സമീപം ഏജന്റുമാർ ഇരിക്കുന്നതായും ആ സമയം കൗണ്ടറിൽ അന്വേഷണത്തിനായി വരുന്ന ആളുകളെ ഇവർ ക്യാൻവാസ് ചെയ് വൻതുകകൾ കൈപ്പറ്റി കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥർ വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിക്കാതെയും നിയന്ത്രണങ്ങൾഏർപ്പെടുത്താതെയും ഇത്തരം ഏജന്റുമാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യാപകമായ ആക്ഷേപവും ഉണ്ട്.പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ 9447789100 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് അറിയിച്ചു.



