ബെലഗാവി(കർണാടക): വിവാഹംകഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാൽ യുവതിയെ ഭർതൃമാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊലയ്ക്കുശേഷം അപകടമരണമെന്ന് വരുത്തിത്തീർക്കാനും ശ്രമംനടന്നതായി പോലീസ് അറിയിച്ചു
ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. രേണുകയെ ശനിയാഴ്ച രാത്രി സന്തോഷിന്റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേർന്ന് മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി.
മലബാഡി ഗ്രാമത്തിന് സമീപം അവർ രേണുകയെ ബൈക്കിൽനിന്ന് തള്ളിയിട്ടു. തുടർന്ന് കല്ലുകൊണ്ട് തലയിൽ ഇടിച്ചു. പിന്നീട് സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു. മോട്ടോർ സൈക്കിളിൽനിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ സാരി ബൈക്കിൻ്റെ പിൻചക്രത്തിൽ ചുറ്റി മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു. മരണത്തിൽ സംശയംതോന്നിയ രേണുകയുടെ ബന്ധുവായ ഹരീഷ് മല്ലികാർജുൻ പോലീസിൽ പരാതിനൽകി.
പോലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു തെളിഞ്ഞത്. കുറ്റകൃത്യത്തിന് പ്രേരണനൽകിയതിൽ രേണുകയുടെ ഭർത്താവ് സന്തോഷിനും പങ്കുണ്ടെന്നു തെളിഞ്ഞതായി പോലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് അറിയിച്ചു. പ്രതികളായ സന്തോഷ്, കമണ്ണ, ജയശ്രീ എന്നിവരെ അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.