തിരുവനന്തപുരം: കൊച്ചി പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്സി എൽസ 3-യിലെ കണ്ടെയ്നറുകളിലുണ്ടായിരുന്നത് കാൽസ്യം കാർബൈഡ് മുതൽ തേങ്ങവരെയെന്ന് റിപ്പോർട്ട്. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സർക്കാർ പറയുമ്പോൾ 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പൽ അധികൃതർ കൈമാറിയിട്ടുള്ളത്
13 കണ്ടെയ്നറുകളിലുള്ളത് കാൽസ്യം കാർബൈഡ് എന്ന രാസവസ്തുവാണ്. ഇത് വെള്ളവുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലിൻ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (70.37 കിലോമീറ്റർ) അകലെവെച്ച് മേയ് 24-നാണ് കപ്പൽ ആദ്യം ചെരിഞ്ഞതും പിന്നീട് പൂർണമായി മുങ്ങിയതും.
കാൽസ്യം കാർബൈഡുള്ള 13 കണ്ടെയ്നറുകളിൽ ഏഴെണ്ണമാണ് കടലിൽ വീണത്. ബാക്കിയുള്ളവ കപ്പലിൽ തന്നെയാണുള്ളത്. ‘CASH’ എന്ന് രേഖപ്പെടുത്തിയ നാലു കണ്ടെയ്നറുകളുമുണ്ട്. 71 കണ്ടെയ്നറുകൾ കാലിയാണ്. 46 എണ്ണത്തിൽ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്നറുകളിൽ തടിയും 60 കണ്ടെയ്നറുകളിൽ പോളിമർ അസംസ്കൃത വസ്തുക്കളുമാണെന്നും റിപ്പോർട്ടിലുണ്ട്. 39 കണ്ടെയ്നറുകളിൽ വസ്ത്രനിർമാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.