കണ്ണൂർ: വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചോടിയ വാച്ചുമാൻ അറസ്റ്റിൽ. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വാച്ചുമാനും മയ്യിൽ, നാറാത്തു സ്വദേശിയുമായ ഇബ്രാഹിം(41)നെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ പള്ളിക്കുന്ന്, പുൾമുക്കിലെ കാർത്യായനി (71)യുടെ കഴുത്തിൽ നിന്നാണ് സ്കൂട്ടറിലെത്തിയ ഇബ്രാഹിം മാല പൊട്ടിച്ചോടിയത്. കുടയും ചൂടി റോഡരുകിൽ കൂടി നടന്നു പോവുകയായിരുന്നു കാർത്യായനി. ഇതിനിടയിൽ സ്കൂട്ടറിൽ എത്തിയ ആൾ കാർത്യായനിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വിവരം പൊലീസിനെ അറിയിച്ചു. ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ മാലയാണ് നഷ്ടമായതെന്നും ഇതിനു 2500 രൂപ മാത്രമേ വില വരുവെന്നും വയോധിക വ്യക്തമാക്കി. മുക്കു പണ്ടമാണെങ്കിലും മോഷ്ടാവിനെ പിടികൂടാൻ തന്നെയായിരുന്നു പൊലീസിൻ്റെ തീരുമാനം. സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാല പൊട്ടിച്ചെടുക്കുന്നതിൻ്റെ വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് സ്കൂട്ടറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിം ആണ് മാല തട്ടിപ്പറിച്ചതെന്നു വ്യക്തമായത്. വ്യാഴാഴ്ച രാത്രിയോടെ ഇയാളെ തേടി പൊലീസ് വീട്ടിലെത്തി. ഈ സമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ഇബ്രാഹിം. പൊലീസ് വിളിച്ചുണർത്തി ചോദിച്ചപ്പോൾ മാല പൊട്ടിച്ചത് താനല്ലെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ ദൃശ്യങ്ങൾ കാണിച്ചു കൊടുത്തപ്പോൾ കുറ്റം സമ്മതിക്കുകയും പാൻ്റ്സിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മാല എടുത്തു കൊടുക്കുകയും ചെയ്തു. ഈ സമയത്താണ് താൻ പൊട്ടിച്ചെടുത്തത് മുക്കു പണ്ടമാണെന്ന കാര്യം ഇബ്രാഹിം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇബ്രാഹിമിൻ്റെ ആദ്യത്തെ ഉദ്യമം തന്നെ പാളിപ്പോയതായി കൂട്ടിച്ചേർത്തു.
സ്കൂളിലേക്ക് നടന്ന് പോകവെ കുഴഞ്ഞുവീണു; പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അമ്മയും മരിച്ച നിലയില്