കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും. 46 ദിവസമാണ് ഗുരുതര പരുക്കേറ്റ ഉമ തോമസ് ആശുപത്രിയിൽ കഴിഞ്ഞത്. ഉമ തോമസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.ശുശ്രൂഷിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും കൂടെ നിന്നവർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഡിസംബർ 29ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്ന് 15 അടി താഴേക്ക് വീണാണ് എംഎൽഎയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ച് വീണതിനാൽ 11 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഉമാ തോമസ്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് എംഎൽഎ കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാക്കൊപ്പം മാധ്യമങ്ങളെ കണ്ടേക്കും.