വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഇക്കുറി രണ്ടും കല്‍പ്പിച്ചാണ്. എങ്ങനെ പണമുണ്ടാക്കാം എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത. അതുകൊണ്ട് തന്നെയാണ് യുക്രൈന് എന്ന രാജ്യം അവരുടെ ധാതുസമ്പത്തിന്റെ പകുതിയും അമേരിക്കയ്ക്ക് അടിയറ വെക്കേണ്ട അവസ്ഥയില്‍ എത്തിയതും. സെലന്‍സ്കിയെ സമ്മര്‍ദ്ദത്തിലാക്കി ഞെരുക്കു കൊണ്ടാണ് ട്രംപ് ധാതു കരാറിലേക്ക് എത്തിച്ചത്
റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ യുക്രെയ്ന് നല്‍കേണ്ടി വരുന്ന വിലയാണ് തങ്ങളുടെ രാജ്യത്തെ അമൂല്യമായ ധാതുക്കള്‍ അമേരിക്കക്ക് വിട്ടുകൊടുക്കുകയെന്നത്. അമേരിക്കയും യുക്രെയിനും തമ്മിലുള്ള ധാതു കരാറിന് അന്തിമ രൂപമായെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കരാറില്‍ ഒപ്പുവെക്കാന്‍ യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി വെള്ളിയാഴ്ച വാഷിങ്ടണില്‍ എത്തും. താന്‍ അധികാരത്തിലെത്തിയാല്‍ യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പിനുമുമ്പേ പറഞ്ഞിരുന്നതാണ്.
എന്നാല്‍, അധികാരത്തിലെത്തിയശേഷം ഇതിനായി അദ്ദേഹം സ്വീകരിച്ച മാര്‍ഗം യുക്രെയ്നിനെയും യൂറോപ്യന്‍ യൂനിയനെയും അമ്പരപ്പിക്കുന്നതായിരുന്നു. ധാതുക്കള്‍ അമേരിക്കക്ക് വിട്ടുകൊടുക്കുകയെന്നതായിരുന്നു അത്. അമേരിക്കന്‍ പിന്തുണയില്ലാതെ നിലനില്പില്ലെന്ന് തിരിച്ചറിഞ്ഞ യുക്രെയ്ന് ഒടുവില്‍ ധാതു കരാറിന് സമ്മതിക്കുകയായിരുന്നു.
അമേരിക്കയും യുക്രെയ്നും സംയുക്തമായി വികസിപ്പിക്കുന്ന ധാതുസമ്പത്തില്നിന്ന് 50,000 കോടി ഡോളറിന്റെ വരുമാനം വേണമെന്നാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടത്. യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്ക യുക്രെയ്ന് ഇതുവരെ നല്കിയ സഹായത്തിന് തുല്യമാണ് ഇതെന്നാണ് ട്രംപിന്റെ വാദം. അതിന് പ്രതിഫലമായി യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതി അവകാശമാണ് ട്രംപ് ചോദിക്കുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യുദ്ധാനന്തരം യുക്രൈനില്‍ സമാധാനസേനയെ നിലനിര്‍ത്തുന്നകാര്യം പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
എന്നാല്‍, സെലന്‍സ്കി ഇതിനെ എതിര്‍ത്തതോടെയാണ് ഭേദഗതി വരുത്താന്‍ തയാറായത്. അതേസമയം, യുക്രെയ്നിന്റെ സുരക്ഷ സംബന്ധിച്ച് കരാറില്‍ വ്യക്തമായി പറയുന്നില്ലെന്നാണ് സൂചന. യുക്രെയ്ന് ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എങ്കിലും കരാറിനെ നേട്ടമെന്നാണ് യുക്രെയ്ന് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്.