കാഞ്ഞങ്ങാട്: കുപ്പിവെള്ളം വാങ്ങാനായി റോഡരികിൽ നിർത്തിയിട്ട കാറിൽനിന്ന് രണ്ടുവയസ്സുകാരൻ ഇറങ്ങിയത് അകത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇവർ യാത്ര തുടർന്നതിന് പിന്നാലെ ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു
ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാൻഡിനുസമീപമാണ് കാർ നിർത്തിയിരുന്നത്. കുട്ടി മീറ്ററുകളോളം നടന്നപ്പോൾ എതിരേവന്ന വഴിയാത്രക്കാരൻ ശ്രദ്ധിച്ചു. കാർപോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല. ഇയാൾ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. പോലീസുകാർ വെള്ളം കൊടുത്തു. ആളുകൾ കൂടിയതോടെ കുട്ടി കരയാൻ തുടങ്ങി. യാത്ര തുടർന്ന് പത്തുമിനിറ്റിലധികം കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചുപുറപ്പെട്ടത്.
വെള്ളം വാങ്ങാനായി ഒരാൾ പുറത്തിറങ്ങിയപ്പോൾ രണ്ടോ മൂന്നോ കുട്ടികളും ഇറങ്ങിയിരുന്നു. എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടർന്നതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചിൽ മാറി