കണ്ണൂർ: പഴയങ്ങാടി, അടുത്തിലയിലെ ബാങ്ക് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച ഉള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എസ്ബിഐ മാടായി, കോഴി ബസാർ ശാഖയിൽ ക്ലാർക്കായിരുന്ന ടികെ ദിവ്യ(26) മരണപ്പെട്ട കേസിൻ്റെ അന്വേണത്തിലാണ് വീഴ്ച കണ്ടെത്തിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബു പുനരന്വേഷണം നടത്തിയത്. ഭർത്താവ് ഉണ്ണികൃഷ്ണൻ്റെ വീടിൻ്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ 2024 ജനുവരി 25ന് രാവിലെ ഏഴു മണിയോടെയാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം പൂർത്തിയാക്കുകയും ഭർത്താവിനും ഭർതൃമാതാവിനും എതിരെ കുറ്റപത്രം നൽകുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പുനഃരന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന പിഴവുകളാണ് കണ്ടെത്തിയത്. രാവിലെ 9.30ന് ആണ് എഫ്ഐആർ രേഖപ്പെടുത്തിയത്. എന്നാൽ ഒൻപതു മണിക്ക് ഇൻക്വസ്റ്റ് ചെയ്തുവെന്നാണ് രേഖ. എഫ്ഐആർ രേഖപ്പെടുത്തും മുമ്പ് ഇൻക്വസ്റ്റ് നടത്താൻ പാടില്ല. ഇതു ഗുരുതരവീഴ്ചയാണെന്നു ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജനൽ കമ്പിയിലാണ് ദിവ്യ തൂങ്ങി മരിച്ചത്. എന്നാൽ ജനറൽ കമ്പിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ദിവ്യയുടെ മൃതദേഹം കാണപ്പെട്ടതിനു താഴെ ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം എഫ്ഐആറിൽ പറഞ്ഞിട്ടില്ല. എന്നാൽ സ്ഥലത്ത് നിന്നും എടുത്ത ഫോട്ടോയിൽ രക്തക്കറ കാണാനുണ്ട്. മരണപ്പെട്ട യുവതി എസ്.സി വിഭാഗത്തിൽപ്പെട്ടയാളാണ്. ഭർത്താവിൻ്റെ ജാതിപ്പേര് നമ്പ്യാരാണെന്നാണ് രേഖപ്പെടുത്തിയത്. ഭർത്താവിന്റെ സർട്ടിഫിക്കറ്റിലെ ജാതിപ്പേര് നായർ എന്നാണ്.
ദിവ്യയും ഭർത്താവും ചേർന്ന് തിരുവനന്തപുരത്ത് ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. വായ്പ്സ് ഇൻഷൂർ ഉണ്ട്. വായ്പയെടുത്ത ആൾ മരണമടഞ്ഞാൽ വായ്പ തിരിച്ചടക്കേണ്ടത് ഇൻഷൂർ കമ്പനിയാണ്. ഇക്കാര്യം അറിയാവുന്ന ഭർത്താവ് ദിവ്യയെ മരണത്തിലേക്ക് നയിക്കുന്ന രീതിയിൽ പീഡിപ്പിച്ചിരുന്നതായും പുനരന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.