കാസർകോട്: കല്ലിങ്കാലിൽ മയക്കുമരുന്നുമായി യുവ എഞ്ചിനീയർ അടക്കം മൂന്നുപേരെ കാസർകോട് എക്സൈസ്
എൻഫോഴ്സസ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചട്ടഞ്ചാൽ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം.ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് എത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.പി.ജനാർദ്ദനനും സംഘവും ബലം പ്രയോഗിച്ചാണ് മയക്കുമരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. കല്ലിങ്കാലിലെ എഞ്ചിനീയറായ ഫൈസലിൻ്റെ പ്ലാൻ വരയ്ക്കുന്ന സ്ഥാപനത്തിൽ വെച്ചാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരിൽ നിന്നും 4.813 ഗ്രാം മെത്താംഫിറ്റമിനും മെത്താംഫിറ്റമിനും കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്നോവ കാറും പിടിച്ചെടുത്തു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.രാജേഷ്, വി.വി.ഷിജിത്ത് ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ, കാസർകോട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ദിനേശൻ കുണ്ടത്തിൽ, ഹൊസ്‌ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
സിവിൽ എഞ്ചിനീയറുടെ ഓഫീസിൽ മയക്കുമരുന്ന് കച്ചവടം; കല്ലിങ്കാലിൽ 4.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവ എഞ്ചിനീയറടക്കം മൂന്നു യുവാക്കൾ അറസ്റ്റിൽ


