കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരിക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു. ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. വിദേശത്തുള്ള തന്റെ സഹോദരിയെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ഉണ്ടായത്.അയൽവാസിയായ റിതു , വേണുവിന്റെ വീട്ടിൽ ചെല്ലുകയും കുടുംബാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നാലുപേരുടെയും തലയ്ക്കടിക്കുകയുമായിരുന്നു.
കൃത്യം നിർവഹിച്ച ശേഷം ബൈക്കിൽ പോവുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.അയൽവാസികളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണെന്നും ആലുവ റൂറൽ എസ് പി വൈഭവവ് സക്സേന പറഞ്ഞു.
റിതു നിരന്തര ശല്യക്കാരനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും വെള്ളിയാഴ്ച നടക്കും.അതേസമയം ആക്രമണത്തിൽ സാരമായി പരുക്കേറ്റ ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.