തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.നേരത്തെ ഒരു ഡിപിആർ തയാറാക്കിയിരുന്നു. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡിഎംആർസിയുമായിട്ട് ഡിപിആറിന്റെ കാര്യം ചർച്ച ചെയ്യും. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് അപേക്ഷിക്കും. ഇതിന് ശേഷമാകും മറ്റ് നടപടികൾ ആരംഭിക്കുകയെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.30 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയും. പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാൻ കഴിയും. തിരുവനന്തപുരത്ത് വേഗം നിർമാണ് പൂർത്തിയാക്കാൻ അനുകൂലമായ സമയമാണ്. കൊച്ചിയിൽ രണ്ടാം ഘട്ടം 2026 ഡിസംബറിൽ പൂർത്തിയാകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. തിരുവനന്തപുരത്ത് എല്ലാ സ്റ്റേഷനുകളിലും പാർക്കിങ് സ്ഥലം ഉണ്ടാക്കും. കൊച്ചിയിൽ അതിന് പറ്റിയില്ലായിരുന്നു. നല്ല രീതിയിൽ നിർമാണം കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കൽ വേണ്ടി വരുമെന്ന് അദേഹം അറിയിച്ചു.തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റ്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചിരുന്നു. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകളാണ് ഉണ്ടാകുക. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്.
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL


