റായ്പുർ: ഛത്തീസ്ഗഢിൽ 30 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അന്വേഷണ ഏജൻസികൾ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ള മാവോവാദികളെയാണ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിലെ അബുജംദ് വനമേഖലയിൽ ബുധനാഴ്ച രാവിലെയാണ് മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മുതിർന്ന മാവാവോദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഛത്തീസ്ഗഢ് പോലീസിന്റെ ജില്ലാ റിസർവ് ഗാർഡ്(ഡിആർജി) അംഗങ്ങൾ വനമേഖലയിൽ പരിശോധന നടത്തിയത്. തുടർന്ന് മാവോവാദികൾ ജവാന്മാർക്ക് നേരേ വെടിയുതിർത്തെന്നും ഇതോടെ സുരക്ഷാസേന തിരിച്ചടിച്ചെന്നുമാണ് റിപ്പോർട്ട്.
നാരായൺപുർ, ബിജാപുർ, ദന്തേവാഡ ജില്ലകളിൽനിന്നുള്ള ഡിആർജി അംഗങ്ങളാണ് ബുധനാഴ്ചത്തെ ഓപ്പറേഷനിൽ പങ്കെടുത്തത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറർ സെക്രട്ടറിയായിരുന്നു. 1970 മുതൽ നക്സൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാളെ വർഷങ്ങളായി വിവിധ ഏജൻസികൾ അന്വേഷിച്ചുവരികയായിരുന്നു.