തിരുവനന്തപുരം • എ, ഐ ഗ്രൂപ്പുകൾ തിളച്ചുമറിഞ്ഞിരുന്ന വിഭാഗീയവ്യാധിക്കാലത്ത് തെന്നല ബാലകൃഷ്ണപിള്ളയെന്ന ‘സിദ്ധൗഷധ’മാണ് ഹൈക്കമാൻഡ് വിജയകരമായി പരീക്ഷിച്ചിരുന്നത്. മറ്റെല്ലാം പരാജയപ്പെടുമ്പോൾ തെന്നല എന്ന ചികിൽസാവിധിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അത്രയേറെ വിശ്വസിച്ചിരുന്നു.
ഉൾപ്പോരുകൾ ലക്ഷ്മണരേഖ ലംഘിക്കുമ്പോൾ തെന്നലക്കമ്മിറ്റിയെ പ്രശ്നപരിഹാരത്തിനു നിയോഗിക്കുക കോൺഗ്രസിലെ പതിവായിരുന്നു. തർക്കങ്ങളുടെ കൊടുങ്കാറ്റു വീശുമ്പോൾ ഇളംതെന്നൽ പോലെ കടന്നുവരുന്ന തെന്നല അതു ശമിപ്പിക്കുന്നതിൽ വഹിച്ച പങ്കു ചില്ലറയല്ല. 1989 ൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കമുണ്ടായപ്പോൾ, 92 ൽ സംഘടനാ തിരഞ്ഞെടുപ്പിനെ തുടർന്നു ഗ്രൂപ്പുകൾ കൊമ്പുകോർത്തപ്പോൾ, 96ൽ വീണ്ടും തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കോൺഗ്രസിൽ പൊട്ടിത്തെറിക്കു വഴിവച്ചപ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കരുണാകരൻ പരാജയപ്പെട്ടപ്പോൾ, നിയമസഭാ- ലോകഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണസമിതി ഉണ്ടാക്കിയപ്പോൾ എന്നിങ്ങനെ പാർട്ടിയിൽ പ്രതിസന്ധിയുടെ കൊടുങ്കാറ്റു മുളിത്തുടങ്ങിയപ്പോഴൊക്കെ തെന്നലയുടെ സാന്ത്വന സ്പർശമാണു പാർട്ടിയെ കാര്യമായ ക്ഷതമില്ലാതെ രക്ഷിച്ചത്. പാർട്ടിയിലെ ചേരിപ്പോരുകളുടെ നാളുകളിൽ ഗ്രൂപ്പുകൾക്കതീതനെന്ന പ്രതിച്ഛായ തെന്നലയെ കൂടുതൽ ഉത്തരവാദിത്തങ്ങളിലെത്തിച്ചു കെപിസിസി അധ്യക്ഷപദത്തിലെത്തിയത് അങ്ങനെയാണ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും തിളക്കമാർന്ന വിജയം നേടിക്കൊടുത്ത ശേഷം കെപിസിസി പ്രസിഡന്റ് പദവിയിൽനിന്ന് അസുഖകരമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പുറത്തുപോകേണ്ടിവന്നത്. കെ.മുരളീധരനെ കെപിസിസി പ്രസിഡൻ്റ് ആക്കാനുള്ള കെ.കരുണാകരന്റെ വാശിയായിരുന്നു തെന്നലയെ സ്ഥാനഭ്രഷ്ടനാക്കിയത്. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയായി എ.കെ. ആന്റണി സ്ഥാനമേറ്റ അതേദിവസം തന്നെയാണ് തെന്നലയ്ക്ക് കെപിസിസി പ്രസിഡന്റ് പദവി ഒഴിയേണ്ടിവന്നത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള ധാരണപ്രകാരമായിരുന്നു അതെങ്കിലും രണ്ടും ഒരേദിവസം തന്നെ വേണമെന്ന വാശിക്ക് തെന്നല ബലിയാടാവുകയായിരുന്നു.പരാതിയും പരിഭവവുമില്ലാതെ ഒഴിഞ്ഞുകൊടുത്ത അദ്ദേഹം പിന്നീട് 2004 ൽ അതേ പദവിയിൽ തിരിച്ചെത്തിയത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലാണ്. 2003 ൽ രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്തു ഗ്രൂപ്പു പോര് പാർട്ടിയെ പിളർപ്പിലേക്കെത്തിക്കുമെന്നു വന്നപ്പോഴും തെന്നലയെ സ്ഥാനാർഥിയാക്കി വിജയിപ്പിച്ചാണു ഹൈക്കമാൻഡ് പ്രതിസന്ധി തരണം ചെയ്തത്. നേതൃത്വത്തോടിടഞ്ഞ് കെ.കരുണാകരൻ കോടോത്ത് ഗോവിന്ദൻ നായരെ സ്ഥാനാർഥിയാക്കിയപ്പോൾ ഔദ്യോഗിക സ്ഥാനാർഥികളായ തെന്നലയ്ക്കും വയലാർ രവിക്കുമായിരുന്നു വിജയം.
1965 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിൽനിന്നു കോൺഗ്രസ് സ്ഥാനാർഥിയായി പാർലമെൻ്ററി ബോർഡ് നിശ്ചയിച്ചതു തെന്നലയെ ആയിരുന്നു. എന്നാൽ, തന്നെക്കാൾ മുതിർന്ന നേതാവായ അഡ്വ. കെ.എസ്.പരമേശ്വരൻ പിള്ളയ്ക്കു മൽസരിക്കാൻ ആഗ്രഹമുണ്ടെന്നറിഞ്ഞ തെന്നല പിൻവാങ്ങി. പിന്നീടും പാർട്ടിയുടെ താൽപര്യം പരിഗണിച്ചു സീറ്റ് കൈവിടാൻ അദ്ദേഹം തയാറായിട്ടുണ്ട്. രണ്ടുവട്ടം രാജ്യസഭയിലേക്കു നറുക്കു വീണത് അദ്ദേഹം പ്രത്യേകിച്ച് ഒരു പ്രയത്നവും അതിനു വേണ്ടി നടത്തിയിട്ടായിരുന്നില്ല.
ബാങ്ക് ബാലൻസില്ലാത്ത രാഷ്ട്രീയം
1967 ൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച തെന്നലയ്ക്ക് വ്യക്തിപരമായി ഏറെ നഷ്ടങ്ങളുണ്ടായി. അന്നൊന്നും തിരഞ്ഞെടുപ്പിന് പാർട്ടി ഫണ്ടില്ല. സംഭാവനകൾ സംഘടിപ്പിക്കാനും വശമില്ല. പാർട്ടി നൽകിയത് 6000 രൂപ. സംഭാവന കിട്ടിയത് 300 രൂപയും. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കടംകൊണ്ട് നിൽക്കാനാവാത്ത അവസ്ഥ. അച്ഛൻ സമ്പാദിച്ചു നൽകിയ ഓഹരി വിറ്റ് കടം വീട്ടി. രാഷ്ട്രീയകടങ്ങൾ വീട്ടാൻ 1967ൽ വിൽക്കേണ്ടി വന്നത് 33,000 രൂപയുടെ വസ്തു. “അച്ഛൻ എനിക്ക് ഓഹരിയായി തന്നത് 22 ഏക്കർ ഭൂമിയാണ്. അതിൽ ഇനി അവശേഷിക്കുന്നതു 17 സെൻ്റ് മാത്രമാണ്. ബാങ്കിലൊന്നുമില്ല. എന്റെ രാഷ്ട്രീയ പ്രവർത്തനം അങ്ങനെയായിരുന്നു” എന്ന് അദ്ദേഹം 2004ൽ വെളിപ്പെടുത്തി.
ഗ്രൂപ്പുകൾക്കതീതൻ
ഒരു ഗ്രൂപ്പുമില്ലെന്നു പറഞ്ഞ തെന്നലയ്ക്കു പോലും ഒരു ഗ്രൂപ്പുണ്ട് എന്ന് എ.കെ.ആൻ്റണി ഒരിക്കൽ പറഞ്ഞു. ഗ്രൂപ്പിൻ്റെ രീതിയിൽ പ്രവർത്തിച്ചതായി ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടിയാൽ താൻ രാജി എഴുതിനൽകാമെന്നായി തെന്നല. അതോടെ ആന്റണി തന്റെ പരാമർശം പിൻവലിക്കുകയായിരുന്നു.