ലഖ്നൗ: വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍.ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍(25) ആണ് കാമുകി മനു കശ്യപിനൊപ്പം(21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്. ഇയാള്‍ക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ്(21) ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിര്‍ത്തതിനെത്തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുച്ചാ ബസ്തിയില്‍ ഈ മാസം ഒമ്പതിനാണ് സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
2022 ഡിസംബറില്‍ ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ റൂര്‍ക്കിയില്‍വെച്ച് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് കത്തിയപ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തിയ രണ്ടുപേരില്‍ ഒരാളായിരുന്നു രജത് കുമാര്‍. പ്രദേശവാസിയായ നിഷു കുമാറിന്റെ സഹായത്തോടെ അപകടത്തിൽ തീപടര്‍ന്ന കാറില്‍ നിന്ന് റിഷഭ് പന്തിനെ പുറത്തെത്തിച്ച രജത് കുമാറാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തതും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതും.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിലായിരുന്നു രജത് കുമാര്‍ ജോലി ചെയ്തിരുന്നത്. പുലര്‍ച്ചെ വലിയ ശബ്ദത്തോടെ വാഹനം മറിയുന്നതും തീപിടിക്കുന്നതും കണ്ടാണ് രജത് കുമാര്‍ ഓടിയെത്തിയത്. റിഷഭ് പന്തിനെ രക്ഷിച്ചപ്പോഴും അത് ഇന്ത്യൻ ക്രിക്കറ്റ് താരമാണെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ഇരുവരുടെയും ധീരതയെ അന്ന് രാജ്യം ഏറെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം ചികിത്സക്കും വിശ്രമത്തിനും ശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് ഇരുവര്‍ക്കും സ്കൂട്ടര്‍ സമ്മാനമായി നല്‍കിയിരുന്നു.