കണ്ണൂർ: ചൊക്ലി, കവിയൂരിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 5,65,000 രൂപ പിടികൂടി. ചെറിയത്ത്, താഴെ കുനിയിൽ രമീഷ്ബാബു (40)വിൻ്റെ വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവ സമയത്ത് രമീഷിൻ്റെ മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രസ്തുത സ്ത്രീയുടെ ഫോൺ പൊലീസ് വാങ്ങി പരിശോധിച്ചപ്പോൾ ബാങ്ക് ഇടപാടിൻ്റെ വിവരങ്ങൾ ലഭിച്ചു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ മകന്റെ ഇടപാടു വിവരങ്ങളാണ് ഫോണിൽ സൂക്ഷിച്ചതെന്നു മൊഴി നൽകി. തുടർന്ന് വർക്ക് ഏരിയയിലെ തട്ടിനടിയിൽ കാണപ്പെട്ട പ്ലാസ്റ്റ് ഡ്രം പരിശോധിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപ കാണപ്പെട്ടത്. വിശദമായ പരിശോധനയിൽ മേശയുടെ മുകളിൽ നിന്നു ഒറ്റ നമ്പർ ലോട്ടറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയ നോട്ടുബുക്കും കണ്ടെത്തി. തുടർന്ന് രമീഷ്ബാബുവിനെതിരെ ചൊക്ലി പൊലീസ് കേസെടുത്തു.
വീട് ചൂതാട്ട കേന്ദ്രമാക്കി; പൊലീസ് റെയ്ഡിൽ 5,65,000 രൂപ പിടികൂടി


