ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രിസമാജം. അഖില തന്ത്രി പ്രചാരക സഭയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എസ് ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.’വാജിവാഹനം’ തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തെ നിലവിലെ കേസുമായി ബന്ധിപ്പിക്കുന്നു. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധങ്ങൾ ഉണ്ട്. അതിനാൽ എസ്ഐടി അന്വേഷണം കാര്യക്ഷമമാകില്ലെന്ന് തന്ത്രിസമാജം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.അതേസമയം സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്, എസ് ശശിധരൻ എന്നിവർ കോടതിയിൽ ഹാജരായി. വി.എസ്.എസ്.സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടെയാണ് സമർപ്പിച്ചിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള: ‘SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം


