സ്കൂളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം.യൂണിഫോമണിഞ്ഞ കുട്ടികൾ ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേർത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളിൽ. ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ സ്കൂൾ നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് നടപടിയെടുത്തത്.
സഹപാഠി പകർത്തിയ ദൃശ്യങ്ങൾസമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിദ്യാർഥികൾക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവർക്ക് എത്തിച്ചുനൽകിയതെന്നും കണ്ടെത്താൻ സ്കൂളിൽ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസർ എം. ശിവകുമാർ പ്രതികരിച്ചു. സസ്പെൻഡ് ചെയ്തെങ്കിലും വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.പ്രായപൂർത്തിയാകാത്ത കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതിൽ അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കൗൺസലിങ് നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ


