ചെന്നിത്തല: ചെറുകോലിൽ തെരുവ് നായ്ക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ രണ്ടു സ്ത്രീകളടക്കം അഞ്ചുപേർക്ക് കടിയേറ്റു. മുൻ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്റെ സഹോദരൻ ചെമ്പകശ്ശേരിൽ പോൾ മത്തായിയുടെ വീട്ടിൽ സഹായിയായി നിൽക്കുന്ന മഞ്ചു, പോൾ മത്തായിയുടെ ബന്ധു വടക്കേതലയ്ക്കൽ റീത്ത എന്നിവർക്കും നായയെ പിടിക്കാൻ വന്ന മൂന്നുപേർക്കുമാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പോൾ മത്തായിയുടെ വീടിൻ്റെ പറമ്പിൽ താഴെ വീണ മാങ്ങ എടുക്കാൻ മഞ്ചു ഇറങ്ങിയപ്പാഴാണ് നാല് തെരുവ് നായ്ക്കൾ പറമ്പിൽ നിൽക്കുന്നത് കണ്ടത്, ഇതിൽ ഒരു നായ ഓടിയെത്തി മഞ്ചുവിനെ കടിച്ചു. പോൾമത്തായിയും ഭാര്യ അക്കാമ്മ പോളും വീട്ടിലുണ്ടായിരുന്നു.
നായയുടെ കടിയേറ്റ ഉടനെ പോൾ മത്തായി തിരുവനന്തപുരത്ത് താമസിക്കുന്ന മകൾ ജീനയെ വിവരമറിയിച്ചു. ജീനയും ചെന്നിത്തല പഞ്ചായത്ത് അംഗം ഷിബു കിളിമാന്തറയിലും മാന്നാർ പോലീസ് എസ്എച്ച് ഒയെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. മാവേലിക്കര അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും പട്ടിയെ പിടിക്കാനുള്ള ഉപകരണങ്ങളില്ല എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറി.
ഈ സമയം യുവതിയെ കൊണ്ടുപോകുന്നതിനായി ആംബുലൻസുമെത്തി. എന്നാൽ, തെരുവ് നായ്ക്കൾ മുറ്റത്തു തന്നെ നിൽക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തതു കാരണം ആംബുലൻസിൽ കയറ്റാനും കഴിഞ്ഞില്ല. ഇതിനിടയിൽ വിവരമറിഞ്ഞ് ഓടിയെത്തിയ റീത്തയ്ക്കും കടിയേറ്റു. പോലീസും പട്ടിപിടിത്തക്കാരും ചേർന്ന് പണിപ്പെട്ടാണ് നായയെ പിടികൂടിയത്.
മാവേലിക്കര വെറ്ററിനറി സർജൻ എത്തി മയങ്ങാനുള്ള ഇൻജക്ഷൻ എടുത്തശേഷം നായയെ മൂന്നു ദിവസത്തെ നിരീക്ഷണത്തിനായി മാവേലിക്കര മൃഗാശുപത്രിയിലേക്ക് മാറ്റി. കടിയേറ്റ സ്ത്രീകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നിത്തലയുടെ പല പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.