മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിലും ഒറ്റപ്പാലത്തും തെരുവുനായ മനുഷ്യരെ കടിച്ചുപരിക്കേൽപ്പിച്ചു. വീടിൻ്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനും അച്ഛനും പ്രഭാതസവാരിക്കിറങ്ങിയ വയോധികയടക്കം രണ്ടുപേർക്കും കടിയേറ്റു,
ചേലേങ്കര നെടുങ്ങോട്ടിൽ സുധീഷിൻ്റെ മകൻ ധ്യാനിനെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്തും പുറത്തും പരിക്കേറ്റു. മണിക്കൂറുകൾക്കുശേഷം വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന അച്ഛനെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ തെരുവുനായ ആക്രമിച്ചത്. ഓട്ടോറിക്ഷാഡ്രൈവറായ സുധീഷ് ഉച്ചകഴിഞ്ഞ് വീട്ടിൽനിന്ന് മടങ്ങുമ്പോൾ കുട്ടി പൂമുഖത്ത് കളിക്കുകയായിരുന്നു. ഇതിനിടെ റോഡരികിൽ നിന്ന തെരുവുനായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അമ്മ സവിത ഓടിയെത്തി നായയെ ഓടിച്ചു.
വിവരമറിഞ്ഞ് സുധീഷ് പെട്ടെന്ന് തിരിച്ചെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തിരിച്ചെത്തിയശേഷം രാത്രി എട്ടരയോടെ വീടിന് പുറത്തു നിൽക്കുകയായിരുന്ന സുധീഷിനെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു. നായയെ ഓടിക്കാനുള്ള ശ്രമത്തിനിടെ ഇദ്ദേഹത്തിന് വീണ് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.