തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റിൽ വന്യജീവി ആക്രമണത്തെ തടയാൻ പ്രത്യേക പാക്കേജ്. വന്യജീവികളുടെ ആക്രമണം തടയാനും നിയന്ത്രിക്കാനുമായി 50 കോടി രൂപ തുക മാറ്റിവെച്ചതായാണ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചത്. ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണത്തിന് ഇരയായവർക്കായുള്ള തുക നഷ്ടപരിഹാരം വർധിപ്പിച്ചതായി മന്ത്രി അറിയിച്ചു.
വന്യജീവി ആക്രമണവും പ്രതിരോധവും ഉൾപ്പടെ വനം-വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതി വിഹിതത്തിനും വനം മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ബജറ്റിൽ വന്യജീവി ആക്രമണം നിയന്ത്രിക്കാനും നഷ്ടപരിഹാരത്തിനുമായി 50 കോടി രൂപ മാറ്റിവെച്ചത്.
അതോടൊപ്പം, റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതവും വർധിപ്പിച്ചു. അടിസ്ഥാന ഭൂനികുതിയില്‍ അമ്പതു ശതമാനം വര്‍ധനവ് ആണ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി സംസ്ഥാനത്തിന് 100 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പയ്ക്ക് രണ്ടു ശതമാനം പലിശയിളവ് പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് തുടരുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.
കൂടാതെ മാധ്യമ പ്രവർത്തകർക്ക് അനുവദിക്കുന്ന അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്നും ബജറ്റിൽ പറയുന്നു. കേരള പ്രസ് അക്കാദമിക്ക് 7 കോടി രൂപയും പിആർഡിക്ക് പരസ്യ കുടിശ്ശിക തീർക്കാൻ 30 കോടി രൂപയും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, പാമ്പുകടിയേറ്റുള്ള മരണം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇല്ലാതാക്കാന്‍ പാമ്പുവിഷബാധ ജീവഹാനിരഹിത പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.