തിരുവനന്തപുരം • കൊച്ചിയിൽ കപ്പൽ മുങ്ങിയതിൽ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകൾ കണ്ടെത്താൻ സോണാർ നിരീക്ഷണം നടത്തും. തിരുവനന്തപുരത്ത് ഉൾപ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഹരിതകർമസേന, സിവിൽ ഡിഫൻസ് സേനാംഗങ്ങളും സ്റ്റുഡൻ്റ് പൊലീസ് കെഡറ്റുകളും ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.
എണ്ണപ്പാട തടയാൻ ഓയിൽ ബുമുകൾ (ജലാശയങ്ങളിൽ എണ്ണ ഒഴുകിപ്പരക്കുന്നത് തടയാൻ ഉപയോഗിക്കുന്ന പൊങ്ങിക്കിടക്കുന്ന തടയണ) സജ്ജമാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു സർക്കാർ നിർദേശം നൽകി. തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ മണ്ണിൽ കലർന്നതു നീക്കം ചെയ്യുക എന്നതാണ് പ്രധാന വെല്ലുവിളി. കയ്യുറകൾ ഇട്ട് സന്നദ്ധപ്രവർത്തകർ പ്ലാസ്റ്റിക് തരികൾ കലർന്ന മണ്ണ് പ്ലാസ്റ്റിക് ചാക്കുകളിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. തുമ്പ തീരത്തെ ശുചീകരണം വിലയിരുത്താൻ റവന്യൂ മന്ത്രി കെ.രാജൻ എത്തി. കലക്ടർ അനുകുമാരിയും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം കൊണ്ടു ചെയ്യാൻ കഴിയുന്ന പ്രവൃത്തിയായി ഇതിനെ കാണാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. വളരെ ചെറിയ പ്ലാസ്റ്റിക് തരികളാണ് മണ്ണിൽ കലർന്നിരിക്കുന്നത്. മണ്ണ് അരിച്ചു മാറ്റേണ്ട സ്ഥിതിയും ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. കടലിനടിയിലുള്ള കണ്ടെയ്നറുകൾ കണ്ടെത്താൻ കപ്പൽ മുങ്ങിയതിനു സമീപ പ്രദേശങ്ങളിൽ പോർബന്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വകർമ എന്ന കമ്പനിയാണ് സോണാർ പരിശോധന നടത്തുന്നത്. പോണ്ടിച്ചേരിയിൽനിന്ന് അതിനായി കപ്പൽ എത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്നറുകൾ തകർന്നത് മൂലം ഉണ്ടാകുന്ന വസ്തുക്കളുടെ വരവ് പ്രധാനമായിട്ടും തിരുവനന്തപുരത്തു നിന്ന് തെക്കോട്ടുള്ള തീരത്തായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.