ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കടുക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ രാജ്യസുരക്ഷ്ക്കായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് രാജ്യത്തിൻ്റെ വിവിധ സേനകളിൽ പ്രവർത്തിക്കുന്ന സൈനികർ. കുടുംബത്തോടൊപ്പം അവധിദിനങ്ങൾ ചെലവഴിച്ച് കൊണ്ടിരുന്ന ഒട്ടേറെ സൈനികർ തിരികെ ജോലിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. അതിനിടെയാണ് വിവാഹത്തിന് വേണ്ടി അവധിയെടുത്ത് വിവാഹചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ ജോലിയിലേക്ക് തിരികെ കയറിയ ഒരു ഐഎഎഫ് സൈനികൻ ശ്രദ്ധനേടുന്നത്.
മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോർ എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായി മാറിയത്. ഇസാപൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രിൽ 15 മുതൽ മെയ് 15 വരെ അവധിയെടുത്തിരുന്നു. വ്യാഴാഴ്ചയായിരുന്നു മോഹിതിൻ്റെ വിവാഹം. അതിന് പിന്നാലെയാണ് അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓർഡർ വരുന്നത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡൽഹിയിലേക്ക് യാത്ര തിരിച്ചു. രാജ്യമാണ് വലുതെന്നും അതിനാൽ അവധി റദ്ദാക്കി മടങ്ങാൻ ആവശ്യപ്പെട്ടതിൽ തനിക്ക് ദുഖമില്ലെന്നും മോഹിത് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂർണമായ പിന്തുണ നൽകി. തങ്ങളുടെ മകൻ രാജ്യത്തെ സേവിക്കുന്നതിൽ വലിയ അഭിമാനം തോന്നുന്നുവെന്ന് മോഹിതിന്റെ മാതാപിതാക്കൾ പറഞ്ഞു.
ആറ് വർഷങ്ങൾക്ക് മുൻപാണ് മോഹിത് വ്യോമസേനയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമാകുക എന്നത് വലിയ സ്വപ്നമായിരുന്നു. വർഷങ്ങൾ നീണ്ട പ്രയത്നത്തിന് ശേഷം 2019ൽ അദ്ദേഹം യോഗ്യത നേടി.