കൊല്ലങ്കോട്: വീടിൻ്റെ മുറിയിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ വിദ്യാർഥിനിയുടെ എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. കഴിഞ്ഞദിവസം കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് ഗോപാലകൃഷ്ണൻ്റെ (രാജു) വീട്ടിലാണ് നാശമുണ്ടായത്. മകൾ പത്മജയുടെ പഠനമുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
കഞ്ചിക്കോട്ട് സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ഗോപാലകൃഷ്ണനും കോയമ്പത്തൂരിൽ വിദ്യാർഥിനിയായ മറ്റൊരു മകൾ കൃഷ്ണജയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. റെയിൽവേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുകായിരുന്ന പത്മജ സംഭവം നടക്കുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ് ചായ കുടിക്കാനായി താഴേക്ക് ഇറങ്ങിവന്നതെന്നും ജനലിലൂടെ പുക ഉയരുന്നതു കണ്ട് മുകളിലെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്നും പത്മജയുടെ മാതാവ് ശ്രീജ പറഞ്ഞു. മുറിയുടെ വാതിലുകളും അകത്തുണ്ടായിരുന്ന സാധനസാമഗ്രികളും കത്തിക്കരിഞ്ഞു. സ്വിച്ച് ബോർഡും ചിതറിയിരുന്നു. ഫോൺ ചാർജ് ചെയ്യാൻ വെച്ച പ്ലാസ്റ്റിക് മേശയും അതിനുമുകളിൽ ഉണ്ടായിരുന്ന രേഖകളും കുറച്ച് പണവും കത്തിനശിച്ചു. ഫോൺ ചാർജ് ചെയ്യാൻ വെച്ച പ്ലാസ്റ്റിക് നാലുവർഷം പഴക്കമുള്ള സ്മാർട്ട് ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് പത്മജ പറഞ്ഞു. പരിസരവാസികളും കൊല്ലങ്കോടുനിന്ന് അഗ്നിരക്ഷാസേനയും എത്തിയാണ് തീ നിയന്ത്രിച്ചത്. കബഡി ജില്ലാതാരമായിരുന്ന പത്മജയുടെ കായികനേട്ടങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളും നശിച്ചിട്ടുണ്ട്. വൈദ്യുതിവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി മുകളിലത്തെ നിലയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു.