കോഴിക്കോട്: കേരളാ സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നാവിക സേനയും കോസ്റ്റ് ഗാർഡും സംയുക്തമായി രക്ഷാപ്രവർത്തനത്തിലുണ്ട്. കപ്പലിലെ ജീവനക്കാരിൽ 18 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
കോസ്റ്റ് ഗാർഡിൻ്റെ കപ്പലുകളായ സാഷെറ്റ്, അർൺവേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത്, സി144 എന്നിവയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. നാവികസേനയുടെ ഐഎൻഎസ് സൂറത്തും ഐഎൻഎസ് ഗരുഡയും സഹായത്തിനുണ്ട്. കൊച്ചിയിൽ നങ്കൂരമിടാൻ നിശ്ചയിച്ചിരുന്ന ഐഎൻഎസ് സൂറത്തിനെ സേന തിരിച്ചുവിട്ടു. കോസ്റ്റ്ഗാർഡിൻ്റെ വിമാനങ്ങൾ ആകാശനിരീക്ഷണം നടത്തിവരുന്നു.
ബേപ്പൂർ തുറമുഖത്തിന് 78 നോട്ടിക്കൽ മൈൽ(145 കിലോമീറ്റർ) അകലെയാണ് തീപ്പിടിത്തമുണ്ടായത്. സിംഗപ്പൂർ പതാകയുള്ള എംവി വാൻ ഹായ് 503 കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്നവരിൽ 18 പേരെ രക്ഷപെടുത്തി
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. ജൂൺ ഏഴിന് പുറപ്പെട്ട കപ്പൽ ജൂൺ 10 ന് മുംബൈയിൽ എത്തിചേരേണ്ടതായിരുന്നു.