ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉറി, ഗുരെസ് സെക്ടറുകളിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി സൈന്യം. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലെ ചാരുണ്ട, ഹത്ലംഗ പ്രദേശങ്ങളെ പാകിസ്താൻ സൈന്യം ലക്ഷ്യമിട്ടായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് മേഖലയിലെ ബാഗ്തോർ പ്രദേശത്തും വെടിനിർത്തൽ കരാർ ലംഘിച്ചു. ഈ സ്ഥലങ്ങളിൽ കനത്ത ഷെല്ലാക്രമണവും നടക്കുന്നുണ്ട്. എന്നാൽ ജീവഹാനി സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച ബാരാമുള്ള, കുപ്വാര ജില്ലകളിൽനിന്ന് നിയന്ത്രണരേഖയിലുടനീളം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അവരുടെ രണ്ട് കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.