2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി.മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ടത്. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു പിന്നീട് കഷായത്തിൽ കീടനാശിനി കലർത്തിയത്. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച കാമുകൻ ഷാരോൺ രാജ് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു. തുടർന്ന് പൊലീസിൻ്റെ അന്വേഷണ മികവ് ഒപ്പം ഷാരോണിൻ്റെ കുടുംബം നടത്തിയ പോരാട്ടം. ഒടുവിൽ ഗ്രീഷ്മയും, സഹായിച്ച അമ്മ സിന്ധുവും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും അറസ്റ്റിലായി. അർഹമായ ശിക്ഷ പ്രതികൾക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് ഷാരോണിന്റെ കുടുംബം.
ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയിൽ കിടന്നപ്പോള്‍ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല.
പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, നിർമ്മല കുമാരൻ നായരെയും പ്രതി ചേർത്തു. കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു.
വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഒന്നാം പ്രതി ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായാണ് പ്രോസിക്യൂഷൻ അന്തിമ വാദം.
ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവും മൂന്നാം പ്രതിയായ നിര്‍മ്മലകുമാരന്‍ നായരും തെളിവു നശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയിൽ വാദിച്ചു.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസിൽ പ്രതിയാകുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിനീത് കുമാർ ഹാജരായി.