തിരുവനന്തപുരം: കേരള സർവകലാശാലയിലെ എഫ്ഐഎഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം.സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷം ഉടലെടുത്തത്. കവാടത്തിന് മുന്നിലെ പൊലീസ് ബാരിക്കേഡും മറികടന്ന് പ്രവർത്തകർ സർവകലാശാല ആസ്ഥാനം കയ്യടക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ സംഘടിച്ച് പ്രതിഷേധം.സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. രാവിലെ ബാരിക്കേഡുകൾ വെച്ച് സർവകലാശാല ആസ്ഥാനത്തിൻ്റെ കവാടത്തിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി. വിസിയുടെ ചേംബറിന് മുന്നിൽ പ്രതിഷേധം കടുപ്പിക്കുകയാണ് എസ്എഫ്ഐ. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനോ ചർച്ച നടത്താനോ വിസി ഇതുവരെ തയ്യാറായിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു.
കേരള സർവകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വൻ സംഘർഷം


