ആലത്തൂർ: പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് വിതരണം ചെയ്യുന്ന വിത്ത് കിറ്റിനുള്ള ഫണ്ട് തുടർച്ചയായ രണ്ടംവർഷവും ഗണ്യമായി വെട്ടിക്കുറച്ചു. വീട്ടുവളപ്പിലെ കൃഷി പദ്ധതിക്ക് 2023-ൽ അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. 2024-ൽ ഇത് 2.5 കോടിയാക്കി. 2025-ൽ ഈയിനത്തിൽ ഒരു കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളു.
ബജറ്റ് വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ വിവിധ കാർഷിക പദ്ധതികൾക്ക് തുക അനുവദിക്കാനുള്ള വർക്കിങ് ഗ്രൂപ്പ് 19-ന് ഇതിന് അംഗീകാരം നൽകുമെന്നാണ് സൂചന. കൃഷി ഡയറക്ടറും കൃഷിമന്ത്രിയും ഉൾപ്പെടെയുള്ളവർ ഗ്രൂപ്പംഗങ്ങളാണ്. ഹൈബ്രിഡ് വിത്ത് കിറ്റ്, പ്രസിദ്ധീകരണങ്ങൾക്കൊപ്പം നൽകുന്ന വിത്തു കിറ്റ്, പച്ചക്കറി തൈവിതരണം, ഗ്രോബാഗിലും കണ്ടെയ്നറിലുമുള്ള കൃഷി, കൃഷി കൂട്ടായ്മകൾ, ക്ലസ്റ്ററുകൾ എന്നിവയ്ക്കുള്ള പദ്ധതി, ശീതകാല പച്ചക്കറിക്കൃഷി എന്നിവയ്ക്കുള്ള തുകയിലും വെട്ടിക്കുറവുണ്ടാകും.
വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് പുറമേ, വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിച്ച് പച്ചക്കറി സ്വയംപര്യാപ്തത കൈവരിക്കുന്ന പദ്ധതി കൃഷിവകുപ്പ് പ്രഖ്യാപിച്ചിരുന്നു. വിത്ത് കിറ്റിലെ വെട്ടിക്കുറയ്ക്കൽ ഇതിന് തിരിച്ചടിയാകും. വിത്ത് കിറ്റ് തയ്യാറാക്കുന്ന വിഎഫ്പിസികെയ്ക്കും സംസ്ഥാന സീഡ് ഫാമുകൾക്കും ഇത് പ്രശ്നം സൃഷ്ട്ടിക്കും. ബജറ്റ് വിഹിതത്തിൽവന്ന കുറവാണ് തുക വെട്ടിക്കുറയ്ക്കലിന് കാരണം. പച്ചക്കറി ഉൽപാദന മേഖലകളായ എലവഞ്ചേരി, കൊഴിഞ്ഞാമ്പാറ, ഒല്ലൂർ, മാള, പഴയന്നൂർ, പരപ്പനങ്ങാടി, കക്കോടി, മീനങ്ങാടി, മാങ്ങാട്ടിടം, ഓണക്കൂർ, കാന്തല്ലൂർ, വട്ടവട, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, ചാരുമ്മൂട്, കഞ്ഞിക്കുഴി, പത്തനാപുരം, അഞ്ചൽ, വെങ്ങാന്നൂർ, കല്ലിയൂർ എന്നിവിടങ്ങളിൽ കൃഷി പ്രോത്സാഹനത്തിനും ഉല്പാദന വർധനയ്ക്കും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രൂപരേഖയായില്ല.