തൃശൂർ: കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിനെ (29) കോടതിയിൽ ഹാജരാക്കും. ജൂൺ 14-ാം തീയതി മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽവെച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. യുവതി കണ്ടക്ടറോട് പരാതിപ്പെട്ടതോടെ തൃശൂർ പേരാമംഗലത്തുവച്ച് സവാദ് ബസിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
യുവതി അന്നുതന്നെ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ ഒളിവിൽ പോയ സവാദിനെ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ തൃശൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം സവാദിനെ കോടതിയിൽ ഹാജരാക്കാനാണ് ഈസ്റ്റ് പോലീസിൻ്റെ നീക്കം.
2023-ൽ കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സവാദ്. നെടുമ്പാശ്ശേരിയിൽ ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്ന് പരാതി ഉയർന്നത്. ഇതിന് പിന്നാലെ ഇയാൾ അറസ്റ്റിലായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിൽ തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാൾ നഗ്നതാപ്രദർശനം നടത്തിയെന്നായിരുന്നു അന്ന് ഉയർന്ന പരാതി. അങ്കമാലിയിൽനിന്ന് ബസിൽ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകൾ കാണിച്ചെന്നുമായിരുന്നു ആരോപണം. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തു. എന്നാൽ, ബസ് നിർത്തിയപ്പോൾ സവാദ് ബസിൽനിന്ന് ഇറങ്ങി ഓടി. തുടർന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.