ഒറ്റപ്പാലം: ആരോഗ്യവകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന അതിഥിത്തൊഴിലാളികളുടെ മുറികൾ നിരീക്ഷിച്ചശേഷം മോഷണം നടത്തിയയാൾ അറസ്റ്റിൽ. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടൻ വീട്ടിൽ അബ്ദുൾ റഷീദാ(43)ണ് ഒറ്റപ്പാലം പോലീസിൻ്റെ പിടിയിലായത്
ഹോട്ടൽ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന, പാലപ്പുറത്തെ മുറികളിൽനിന്ന് അഞ്ച് മൊബൈൽഫോണുകളും 3,500 രൂപയും മോഷണംപോയ കേസിലാണ് അറസ്റ്റ്.
നാലുദിവസംമുൻപാണ് അബ്ദുൾ റഷീദ് പരിശോധന നടത്തിയത്. സ്ഥലവും സ്ഥിതിഗതികളും മനസിലാക്കിയശേഷം വ്യാഴാഴ്ച രാവിലെ ഒൻപതരയ്ക്കും പത്തിനുമിടയിൽ മുറികളിൽ കയറി മോഷണം നടത്തിയെന്നും പോലീസ് പറയുന്നു. ഒരു വിഭാഗം തൊഴിലാളികൾ ഹോട്ടലിൽ ജോലിക്കുപോകുന്ന സമയവും മറ്റു തൊഴിലാളികൾ ഉറങ്ങുന്ന സമയവും കണക്കാക്കിയായിരുന്നു മോഷണമെന്നും പറഞ്ഞു. രാവിലെ ആറുമണിക്ക് മോഷണശ്രമം നടത്തിയെങ്കിലും തൊഴിലാളികൾ ഉണർന്നിരിക്കുന്നതുകണ്ട് തിരിച്ചുപോവുകയായിയുരുന്നുവെന്നും പറഞ്ഞു.
തൊഴിലാളികളുടെ പരാതിയിൽ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ദൃശ്യങ്ങളെല്ലം ലഭിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞദിവസം അർധരാത്രിയിലാണ് അബ്ദുൾ റഷീദിനെ ഷൊർണൂരിലെ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തത്.
ആറു മൊബൈൽഫോണുകൾ പോലീസ് പിടിച്ചെടുത്തു. പെരിന്തൽമണ്ണ, കാളികാവ്, അരീക്കോട്, കാടാമ്പുഴ, കുറ്റിപ്പുറം, കോട്ടയ്ക്കൽ, മലപ്പുറം, തിരൂർ, നിലമ്പൂർ, പേരാമംഗലം, തൃശ്ശൂർ തുടങ്ങിയ സ്റ്റേഷനുകളിലായി 16-ഓളം സമാനമായ മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ റഷീദെന്നു പോലീസ് പറഞ്ഞു.
എസ്ഐമാരായ എം. സുനിൽ, കെ. ഹരിദേവ്, ഗ്ലാഡിൻ ഫ്രാൻസിസ്, സിപിഒമാരായ കെ. ജയരാജൻ, എച്ച്. ഹർഷാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് അബ്ദുൾ റഷീദിനെ പിടികൂടിയത്.
അതിഥിത്തൊഴിലാളികളുടെമാത്രം മൊബൈൽഫോണും പണവും അബ്ദുൾ റഷീദ് മോഷ്ടിക്കൂവെന്നും മോഷ്ടിക്കാൻ കയറിയയിടത്ത് മറ്റെന്തെങ്കിൽ വിലകൂടിയ സാധനങ്ങളുണ്ടെങ്കിൽപോലും എടുക്കില്ലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് പറയുന്നു. ആദ്യം സ്ഥലവും പരിസരവും നോക്കിവെക്കും. അതിനായി പലയിടത്തും പോലീസ് വേഷത്തിലാണ് എത്തിയത്. ചിലയിടത്ത് ആരോഗ്യവകുപ്പിൽനിന്നാണെന്നും പറയും. സ്ഥലവും സന്ദർഭവും മനസിലാക്കി വന്ന് പണവും മൊബൈൽഫോണും മോഷ്ടിക്കുമെന്നും പറയുന്നു. മോഷ്ടിക്കാനെത്തുമ്പോഴും ഒരു ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന വേഷവിധാനങ്ങളോടെയാണ് എത്തുക
ഒറ്റപ്പാലത്ത് മോഷണത്തിനെത്തിയപ്പോൾ വെള്ള ടീഷർട്ടും പാൻ്റ്സും കറുത്ത മാസ്ക്കും ഷൂവും ധരിച്ചിരുന്നു. മോഷ്ടിക്കുന്ന സാധനങ്ങൾ തിരൂരിലെ മൊബൈൽ ഫോൺ കടകളിൽ വിൽക്കലായിരുന്നു ആദ്യം പതിവ്. പോലീസ് ഈ കടകളിൽ ചോദിച്ചെത്തിയതോടെ വിൽപ്പന നാട്ടിലേക്കു മടങ്ങുന്ന അതിഥിത്തൊഴിലാളികൾക്കായെന്നും പറഞ്ഞു