രാമങ്കരി(ആലപ്പുഴ): ഭർത്താവിൻ്റെ കുത്തേറ്റ് സ്ത്രീ മരിച്ച സംഭവത്തിനു കാരണം കുടുംബവഴക്കും പെട്ടെന്നുണ്ടായ പ്രകോപനവുമെന്നു പോലീസ്. രാമങ്കരി പഞ്ചായത്ത് വേഴപ്ര കുരിശടിക്കു സമീപം അകത്തെപറമ്പിൽ (ചിറയിൽ) മതിമോൾ (വിദ്യ-43) ആണ് ബുധനാഴ്ച രാത്രി പത്തരയോടെ വീട്ടിൽ കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭർത്താവ് സി.കെ. വിനോദിനെ റിമാൻഡു ചെയ്തു.
ഭാര്യയിലുള്ള സംശയമാണ് കുടുംബവഴക്കിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേർന്ന് രാമങ്കരിയിൽ ഹോട്ടൽ നടത്തുകയായിരുന്നു.
അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഒരു ബന്ധുവിനെ കാണാൻ ബുധനാഴ്ച വിദ്യ ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ വിനോദ് ഫോണിൽ വിളിച്ചിരുന്നു. അതിനുശേഷം മറ്റാരോടോ വിദ്യ സംസാരിക്കുന്നത് കട്ടുചെയ്യാതെവെച്ച ഫോണിലൂടെ വിനോദ് കേട്ടതാണ് പ്രകോപനത്തിനിടയാക്കിയത്. പിന്നീട് വീട്ടിലെത്തിയശേഷം ഇരുവരും തമ്മിൽ ഇക്കാര്യം പറഞ്ഞ് തർക്കമുണ്ടാകുകയും പ്രകോപിതനായ വിനോദ് വിദ്യയെ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വയറ്റിലും കഴുത്തിലുമുൾപ്പെടെ എട്ട് കുത്തുകളുണ്ടായിരുന്നു. നാട്ടുകാർ ഉടൻതന്നെ രാമങ്കരി പോലീസിൽ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യയെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭഗത്, വൈഗ എന്നിവർ മക്കളാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിദ്യയുടെ മണലാടിയിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു.