ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിലെ ലോക്കപ്പിൽ വിചാരണത്തടവുകാരൻ കൊല്ലപ്പെട്ടു. ഒപ്പം കൂടെയുണ്ടായിരുന്ന രണ്ട് തടവുകാരാണ് കൊലപാതകത്തിനുപിന്നിൽ. വ്യാഴാഴ്ചയാണ് സംഭവം. കോടതി വളപ്പിൽത്തന്നെയുള്ള ലോക്കപ്പിലാണ് അനിഷ്ടസംഭവമുണ്ടായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്ന് പോലീസ് അറിയിച്ചു. തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇവരെ വിചാരണ നടപടികൾക്കായാണ് കോടതിയിലെത്തിച്ചത്.
കൊല്ലപ്പെട്ട അമൻ എന്ന തടവുപുള്ളിയ്ക്ക് കൊലപാതകത്തിൽ പങ്കാളിയായ ജിതേന്ദർ എന്ന വ്യക്തിയുമായി 2024ലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്നത്തെ തർക്കത്തിനിടെ ജിതേന്ദറേയും സഹോദരനേയും അമൻ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
ലോക്കപ്പിൽ വെച്ച് വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ജിതേന്ദറും മറ്റൊരു തടവുകാരനായ ജയ്ദേവും ചേർന്ന് അമനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമനെ ഉടനെ തന്നെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.