
പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്ച ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തി. ദേവസ്വം ബോർഡിൻ്റെ ഗൂർഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററിൽ ഇറങ്ങി. തുടർന്ന് റോഡുമാർഗം രണ്ടുമണിക്കൂറോളം യാത്രചെയ്ത് പമ്പയിലെത്തുകയായിരുന്നു. തുടർന്ന് പമ്പാ സ്നാനം നടത്തി കെട്ടുനിറച്ച് മലകയറി. നേരത്തേ ട്രയൽ റൺ നടത്തിയ ആറോളം പ്രത്യേക ഗൂർഖ വാഹനങ്ങളിലാണ് സന്നിധാനത്തെത്തിയത്. എമർജൻസി സർവീസായി കടന്നുപോകുന്ന സ്വാമി അയ്യപ്പൻ റോഡുവഴിയാണ് പുറപ്പെട്ടത്. കൊടും വളവുകളും കയറ്റങ്ങളും നിറഞ്ഞ വഴിയിലൂടെ 20 മിനിറ്റോളം പിന്നിട്ടാണ് സന്നിധാനത്തെത്തിയത്. തുടർന്ന് ഇരുമുടിയേന്തി 18-ാം പടി ചവിട്ടി മേലേതിരുമുറ്റത്തെത്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിച്ചു. പിന്നീട് ശ്രീകോവിലിൻ്റെ മുന്നിലെത്തി ദർശനം നടത്തുകയായിരുന്നു.

