വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. നിലവിൽ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. പ്രായാധിക്യം രോഗത്തെ കൂടുതൽ സങ്കീർണമാക്കിയതായാണ് റിപ്പോർട്ട്. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ഈയാഴ്ചത്തെ മാർപ്പാപ്പയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് വെള്ളിയാഴ്ചയോടെ പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി 17ന് നടത്തിയ പരിശോധനകളിൽ പോപ്പിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നും വത്തിക്കാൻ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യുമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.