കോയമ്പത്തുർ . കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. നന്ദിനി ദേവിയാണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷ ഉടനെ പ്രഖ്യാപിക്കും. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവരാണ് പ്രതികൾ.കുട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് മരണംവരെ ജീവപര്യന്തം തടവ് നൽകണമെന്ന് സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു. യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതായി സിബിഐ കോടതിയിൽ അറിയിച്ചു. 2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത്.പ്രതികളെ സേലം സെൻട്രൽ ജയിലിൽ നിന്നും കനത്ത സുരക്ഷയിൽ രാവിലെ എട്ടരയോടെ കോടതിയിൽ എത്തിച്ചു. കോളജ് വിദ്യാർഥിനികളും വിവാഹിതരായ സ്ത്രീകളും സംഘത്തിന്റെ പീഡനത്തിന് ഇരകളായി. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് വാദപ്രതിവാദങ്ങൾ എല്ലാം നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു.
2019ൽ നടന്ന സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു. 2016നും 2019നും ഇടയിലാണ് പീഡനങ്ങൾ നടന്നത്. ഇരകളിൽ സ്കൂൾ വിദ്യാർഥിനികൾ മുതൽ യുവ ഡോക്ടർമാർവരെ ഉണ്ടായിരുന്നു. മിക്കവരെയും പ്രതികൾ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴിയാണ്. യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വലയിലാക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തും.പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതികളിൽ ഒരാളായ തിരുന്നാവക്കരശ് പരാതിക്കാരിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യർഥന നടത്തിയശേഷം, സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നിർബന്ധിച്ച് കാറിൽ കയറ്റി. വഴിയിൽവച്ച് മറ്റ് മൂന്ന് പ്രതികൾകൂടി കാറിൽ കയറി. നാലുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. ഈ വിവരങ്ങൾ പെൺകുട്ടി സഹോദരനോട് പറഞ്ഞതോടെയാണ് പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
