കാസർകോട്: ബസ് കാത്തുനിൽക്കുകയായിരുന്ന പതിനാലുകാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.
മാർച്ച് ആറിനു വൈകുന്നേരം 3.15 മണിയോടെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ പള്ളിക്കു സമീപത്താണ് സംഭവം. ബസ് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് പിറകിലൂടെ എത്തിയ അക്രമി പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാൽ ശരിയാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവറാണ് അതിക്രമം നടത്തിയതെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞു. ഓട്ടോ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.