തിരുവനന്തപുരം: പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മതം മാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതി നിറമൺകര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. സാം എന്ന പേരിൽ മതം മാറി ചെന്നൈയിൽ കഴിയുകയായിരുന്നു. പാസ്റ്ററായി ജോലി ചെയ്ത് വരുന്നതിനിടെയാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. ഇതിനിടെ ഇയാൾ ചെന്നൈയിൽ വച്ച് രണ്ട് വിവാഹം കഴിച്ചു.2001-ലാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. ട്യൂഷൻ ടീച്ചറായി ജോലി ചെയ്യുകയായിരുന്ന ഇയാൾ സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ട്യൂഷൻ ടീച്ചറായതിനാൽ ക്ലാസെടുക്കാൻ എന്ന പേരിൽ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. 2001ൽ സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇത്രയും കാലമായി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സ്വന്തമായി മൊബൈൽ ഫോണോ സിം കാർഡോ ഉപയോഗിക്കാത്തതിനാലാണ് ഇയാൾക്ക് ഇത്രയും കാലം ഒളിച്ച് ജീവിക്കാൻ കഴിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പബ്ലിക് ബൂത്തുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ആശയവിനിമയം നടത്തിയിരുന്നത്. കൂടാതെ പണമിടപാടുകൾ നടത്തുന്നതിനായി സിഡിഎം മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് പൊലീസിൻ്റെ ഊർജിതമായ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു. ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇയാളെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കുന്നത് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ നിന്നും അറസ്റ്റിൽ


