ന്യൂഡൽഹി . അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്ക് റേഞ്ചേഴ്സസ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രിൽ 23നാണ് ജവാൻ പി.കെ.ഷായെ (പൂർണം കുമാർ ഷാ) കസ്റ്റഡിയിലെടുത്തത്. അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്. എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.
അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ജവാൻ പിടിയിലായത്. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ മരിച്ചതിനു പിറ്റേ ദിവസമായിരുന്നു സംഭവം. അതിർത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാൻ. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണൽ തേടി നീങ്ങിയപ്പോഴാണ്, രാജ്യാന്തര അതിർത്തി മുറിച്ചു കടന്നെന്ന പേരിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് 182-ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുർ സെക്ടറിലായിരുന്നു പൂർണം. പിടിയിലാകുന്നതിനു മുന്നാഴ്ച മുൻപാണ് അവധി കഴിഞ്ഞു തിരികെപ്പോയത്. ഇന്ത്യ-പാക്ക് സംഘർഷമുണ്ടായതോടെ ജവാനെ വിട്ടുകിട്ടുന്നതിൽ അനിശ്ചിതത്വമുണ്ടായി.