ഓപ്പറേഷൻ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ. പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള കച്ചിൽ ആണ് പാർക്കിന്റെ നിർമാണം. ‘സിന്ദൂർ വനം’ എന്ന പേരിലാണ് പാർക്ക് അറിയപ്പെടുക. സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാർക്ക്.
പാർക്കിൽ നടാനുള്ള മരങ്ങളും ചെടികളും ഇതിനകം അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒരു ഹെക്ടർ ഭൂമിയിൽ 10000 ചെടികൾ എന്ന കണക്കിലാണ് വനം നിർമിക്കുക. ദൗത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ മിനിയേച്ചർ പതിപ്പുകളും ഇവിടെ സ്ഥാപിക്കും.
ഒന്നര വർഷം കൊണ്ട് പാർക്കിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിന് മുൻപായി വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഭുജ് – മാണ്ഡവി റോഡരികിലെ എട്ട് ഹെക്ടർ വനഭൂമിയിലാണ് പാർക്ക് വരിക. ദൗത്യത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്ന സ്ഥലവും ഈ പാർക്കിൽ വരും.
പഹൽഗാം ആക്രമണത്തിൽ മരിച്ചവർക്കായും ഈ പാർക്ക് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ മരിച്ച 26 പേരിൽ മൂന്ന് പേർ ഗുജറാത്തിൽ നിന്നുള്ളവരാണ്.