ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്.
മൂന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്ത വർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും.
വാരിക്കോരി മാർക്കിട്ട് കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിന് എതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ഓൾ പാസ് നിർത്താനുള്ള തീരുമാനം. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും പിന്നെ പത്തിലും ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ധാരണ.
ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സെമിനാറിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിലും പിന്നെ താഴേ തട്ടിലേക്കും കൂടി എഴുത്ത് പരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം.
എഴുത്തുപരീക്ഷക്ക് ആകെയുള്ള മാർക്കിൻറെ 30 ശതമാനമാണ് പാസിന് വേണ്ടത്. പക്ഷെ മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ വിദ്യാർഥിയെ തോൽപ്പിക്കില്ല. തീവ്ര പരിശീലനം നൽകി ആ അധ്യയന വർഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നൽകും.
മൂന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിൽ കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരീക്ഷ ഉണ്ടാകും. മാർക്ക് കുറഞ്ഞവർക്ക് വാർഷിക പരീക്ഷക്ക് മുമ്പ് പ്രത്യേക പരിശീലനം നൽകും.