വത്തിക്കാൻ സിറ്റി മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ ആദ്യ റൗണ്ട് വോട്ടെടുപ്പ് തുടങ്ങി. ഫലം ഉടൻ പുറത്തുവന്നേക്കും. കോൺക്ലേവിന്റെ ആദ്യ ദിവസമായ ഇന്നലത്തെ യോഗത്തിനുശേഷം കറുത്ത പുകയാണ് സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്ന് പുറത്തുവന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചുകുടിയത്.
ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മുന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു കരുതുന്നതെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി ഇന്നലെ പറഞ്ഞിരുന്നു.വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മുന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികൻ.