കൊച്ചി ദക്ഷിണ നാവിക കമാൻഡിൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി അതിജാഗ്രതയിൽ. ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രം കുടിയാണ് ഇവിടം എന്നതിനാൽ വളരെ മുന്നേ തന്നെ സുരക്ഷാ കാര്യങ്ങൾ ശക്തമാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി സൈനിക തലവന്മാരുമായി കുടിക്കാഴ്ച നടത്തിയപ്പോൾ തന്നെ പ്രോട്ടോക്കോളിൻ്റെ ഭാഗമായുള്ള തയാറെടുപ്പുകൾ ദക്ഷിണ നാവിക കമാൻഡിൽ നടന്നിട്ടുണ്ട്. ഏതു തരത്തിലുള്ള സാഹചര്യവും നേരിടാൻ തയാറാണെന്നാണ് സൈനിക കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ജനങ്ങളെയും തയാറെടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്ന് എറണാകുളം ജില്ലയിലും നടക്കും. ജില്ലയിൽ നാലിടത്താണ് ഇന്ന് മോക് ഡ്രിൽ നടക്കുന്നത്.
കാക്കാനാട് സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്യാർഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് വൈകിട്ട് നാലു മണിക്ക് മോക് ഡ്രിൽ നടക്കുക. ജില്ലാ ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് മോക് ഡ്രിൽ നടക്കുക. ഇതു നടപ്പാക്കുന്നതിന് ജില്ലാ ഫയർ ഓഫിസർ നേതൃത്വം വഹിക്കും. ജില്ലാ കലക്ടറേറ്റ് ആയിരിക്കും മോക് ഡ്രിൽ നടപ്പാക്കുന്നതിന്റെ ആസ്ഥാനം. വൈകുന്നേരം നാലു മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്, 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. ഈ സമയത്തിനിടയിലാണ് മോക് ഡ്രിൽ നടക്കുക.1971ൽ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു മുന്നോടിയായാണ് ഇന്ത്യ ഇത്തരത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്. തുറമുഖവും വ്യോമ, നാവികസേനാ താവളങ്ങളും ഉൾപ്പെടെ തന്ത്രപ്രധാനമായ ഒട്ടേറെ സ്ഥാപനങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന നഗരം കുടിയാണ് അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കൊച്ചി രാജ്യത്തിന്റെ തെക്കേ അറ്റത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നു കുടിയാണ് കൊച്ചി എന്നതും പ്രധാനമാണ്. 1971ലാണ് ഇതിനു മുമ്പ് ഇവിടെ എയർ റെയ്ഡ് വാണിങ് സൈറനുകൾ മുഴങ്ങിയത്. വ്യോമാക്രമണം ആരംഭിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനു വേണ്ടിയാണ് ഇത്. മോക് ഡ്രിൽ നടക്കുന്നതോടെ കൺട്രോൾ റുമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവർത്തനക്ഷമത പരിശോധിക്കുകയും പിഴവുകളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. വൈദ്യുത ബന്ധം, ഫോൺ സിഗ്നലുകൾ തകരാറിലായാൽ എന്തൊക്കെ ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങളായിരിക്കും മോക് ഡ്രില്ലിലൂടെ പരിശോധിക്കപ്പെടുക.
തിരുവനന്തപുരത്ത് മോക് ഡ്രിൽ വികാസ് ഭവനിൽ
തിരുവനന്തപുരത്ത് മോക് ഡ്രിൽ നടക്കുന്നത് വികാസ് ഭവനിൽ ആണെന്ന് ജില്ലാ ഫയർ ഓഫിസർ എസ്. സുരജ് അറിയിച്ചു. വൈകിട്ട് 4 മണിക്ക് സൈറൺ മുഴങ്ങും. തുടർന്ന് വികാസ് ഭവനിലെ ഓഫിസ് സമുച്ചയത്തിൽനിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുകയും ബോധവൽക്കരണം നൽകുകയും ചെയ്യും. ആക്രമണത്തിൻ്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാൽ ഏതു തരത്തിൽ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്കു മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക് ഡ്രില്ലിന്റെ ഭാഗമായി നടക്കുന്നത്. വിമാനത്താവളം ഉൾപ്പെടെ മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും എയർ റെയ്ഡ് വാണിങ് സംബന്ധിച്ച് നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം മോക് ഡ്രിൽ നടക്കും. സൈറൻ കേൾക്കുമ്പോൾ ജനങ്ങൾ പൊതുഇടങ്ങളിൽ കുടി നിൽക്കുന്നത് ഒഴിവാക്കണം. വീടുകളിലും ഓഫിസുകളിലും ലൈറ്റുകൾ ഓഫ് ചെയ്ത് നിശബ്ദരായി ഇരിക്കണമെന്നും അധികൃതർ പറഞ്ഞു. വൈകിട്ട് 4നും 4.30നും ഇടയിൽ സ്പെഷൽ ക്ലാസ്, ട്യൂഷൻ സെൻ്റർ, കായിക വിനോദ ക്ലാസുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടികൾ അതാത് സ്ഥാപനങ്ങൾക്ക് ഉള്ളിൽ തന്നെ തുടരണം എന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ചുമതല അഗ്നിരക്ഷാസേനയ്ക്ക്
അഗ്നിരക്ഷാസേനയ്ക്കാണു ഡ്രില്ലിൻ്റെ ചുമതല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കലക്ടർ കൺട്രോളിങ് ഓഫിസറായും ജില്ലാ ഫയർ ഓഫിസർ നോഡൽ ഓഫിസറായും പ്രവർത്തിക്കും. എയർ വാണിങ് ലഭിക്കുന്നതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങും. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലായിരിക്കും ഡ്രിൽ സംഘടിപ്പിക്കുക. അമച്വർ റേഡിയോ സ്റ്റേഷനുകൾ (ഹാം റേഡിയോ), മാധ്യമങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആശയവിനിമയം ശക്തമാക്കും. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിൻ്റെ ഭാഗമായി നടക്കും.
അധികൃതർ നൽകുന്ന നിർദേശങ്ങൾ
- ദീർഘമായ സൈറൺ അപായ മുന്നറിയിപ്പാണ്. സുരക്ഷിതമാണെന്ന സൂചനയാണു ചെറിയ സൈറൺ.
- ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകണം.
- സ്കൂളുകളിലും ബേസ്മെൻ്റുകളിലും കമ്യൂണിറ്റി ഹാളുകളിലും പ്രഥമശുശ്രൂഷാ കിറ്റുകൾ തയാറാക്കണം.
- റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡിൽ വാർഡൻമാരെ നിയോഗിക്കണം.
- മോക്ക് ഡ്രിൽ സമയത്ത് വീടുകളിലെ വെളിച്ചം ഓഫാക്കണം (ബ്ലാക്ക് ഔട്ട്). കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. വീടുകളിൽ നിന്ന് വെളിച്ചം പുറത്തുപോകാതിരിക്കാൻ ജനലുകളിൽ കട്ടിയുള്ള കാർഡ്ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കുക.
- വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്കു മാറുക.
- ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കരുത്.
- ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങൾ ഓഫാക്കുക.